Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർഥനയെന്നും സുധീരൻ പറഞ്ഞു.
ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ സിപിഎം തയാറായിട്ടില്ല. രാഹുലിന്‍റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.
രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
Kerala
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ നാല് പേർക്കെതിരെ ലൈംഗീകാതിക്രമം. സംഭവത്തിൽ ജീവനക്കാർക്കെതിരെ തൃക്കാക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ആസാം സ്വദേശിനിയായ 14കാരിയാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ കൗമാരക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെൺമണി ഏറം മുറിയിൽ കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19) ആണ് അറസ്റ്റിലായത്.
വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ ആണ് അച്ചു ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞിരുന്നു.
തുടർന്ന പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ അച്ചു ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.